SixDots
SixDots is a motivation and education channel.
SixDots Video Stories #01 - ജോസഫേട്ടൻ പറഞ്ഞ രണ്ടു വാക്കുകൾ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഓര്മകളിലുള്ള ജോസഫേട്ടനെ....,
അത് നൽകിയ ആത്‌മവിശ്വാസത്തെ
അത് ജീവിതത്തിൽ നൽകിയ ഒരു ഉറപ്പിനെ
ഓർത്തെടുക്കുന്ന ഒരു കഥയുണ്ട്
07/01/2023
മഴ നനച്ച കുടകൾ | SixDots Stories - School Days #08
===============================================
"its a rainy day, നല്ല മഴയും മണ്ണിന്റെ മണവും" ദുബായിലിന്നു പെയ്ത മഴയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളെ ചേർത്ത് വാട്സാപ്പിൽ ഞാനൊരു സ്റ്റാറ്റസിട്ടു. "അതിനു ദുബായിലെവിടെയാടാ മണ്ണ്?!!!" നാട്ടിലെ സുഹൃത്തിന്റെ മെസ്സേജ്. നാട്ടിലെ പലർക്കും ഇവിടെ മണല് മാത്രേ ഉള്ളൂ എന്നൊരു ധാരണയുണ്ട്. ഇവിടെ മണ്ണും ഉണ്ട്. മണ്ണ് മാത്രമല്ല അതിൽ മുളച്ചു തളിർത്ത നാടൻ ചെടികളും പൂക്കളുമുണ്ട്.പോരാത്തതിന്, വർഷത്തിൽ ചില മാസങ്ങളിൽ മണല് പോലും തണുത്തു പോകുന്ന കാലവുമുണ്ട്. ഈ ദുബായിൽ മഴയും പെയ്യും, മണ്ണ് മണക്കേം ചെയ്യും. കുട പിടിച്ചു ചെരിഞ്ഞു പെയ്യുന്ന മഴയിൽ, തളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പതുക്കെ കാൽ ചവുട്ടി നടന്നു പോയപ്പോ അറിയാതെ എനിക്കെന്റെ പഴയ മഴക്കാലമോർമ്മ വന്നു. അന്ന് പോയ സ്കൂൾ കാലമോർമ്മ വന്നു.
സ്കൂൾ തുറക്കുന്ന ദിവസം - മാനം കറുത്തിരുണ്ട്, അന്തരീക്ഷം കനത്ത്, ആഞ്ഞു പെയ്യുന്നൊരു മഴയുണ്ട്. പെയ്തു തിമിർക്കുന്ന മഴയിൽ ഹവായ് ചപ്പലുമിട്ട്, കുട നിവർത്തി, ചവുട്ടു പടിയിൽ നിന്നും ആദ്യത്തെ കാലടിയിൽ ആ മഴക്കാലം തുടങ്ങും. സ്കൂളോർമ്മകളെ പൊതിഞ്ഞു നിൽക്കുന്ന, നനഞ്ഞു കുതിർത്ത വഴികളിലൂടെ ചാലുകൾ നിറഞ്ഞൊഴുകുന്ന, മണ്ണിന്റെ മണം പരക്കുന്ന, മടക്കി വെച്ച കുടകൾ ക്ലാസ് മുറികളുടെ ഓരങ്ങളിൽ കരഞ്ഞു തീർക്കുന്ന ആ മഴക്കാലത്തിന്റെ മണം തഴുകാത്ത സ്കൂളോർമ്മകൾ എനിക്കില്ല.
മഴയത്തും ചൂട് പിടിച്ച പഠിത്തത്തിലും പഠിപ്പിക്കലിലുമാണ് ക്ലാസ്സ്മുറികൾ. ആ നേരങ്ങളിൽ ഓരത്ത് ചാരി നിൽക്കുന്ന കുടകൾ കണ്ടോ?. കറുപ്പാണ് മിക്കതിന്റെയും നിറം. നിറക്കൂട്ടുകൾ കൊണ്ട് തീർത്ത മറ്റുപലതുമുണ്ട് ഇടയിൽ. അവരെല്ലാം ഇന്നത്തെ വിശേഷങ്ങൾ പറയുകയാണ്. രാവിലെ കൊണ്ട മഴയുടെയും, കുടക്കീഴിൽ ചേർന്ന തോളുകളുടെയും, അവർ പരസപരം പറഞ്ഞ വാചകമടിയുടെയും കഥകൾ.
അന്നും ഒരു ആർഭാടമായിരുന്നു കുട. അത് മേടിക്കാൻ പോലും കഴിയാത്ത എത്രയെത്ര കൂട്ടുകാരുണ്ടായിരുന്നു. കുടയില്ലാത്തവന്റെ നെഞ്ചിടിപ്പായിരുന്നു അന്നത്തെ പല മഴകളും. ആ നേരങ്ങളിൽ കുട പിടിച്ചും മഴക്കോട്ടുമിട്ടും പോകുന്ന മറ്റുള്ളവരുടെ നേരെ നോക്കുന്ന അവരുടെ കണ്ണുകൾക്ക് ഒരു പക്ഷെ ഓർമകളിൽ അതൊന്നും ഉണ്ടാവണം എന്നില്ല. ആരൊക്കെ മറന്നാലും ഇന്നെവിടെയോ പോയി മറഞ്ഞ പല കറുത്ത ശീലകളും, ഒടിഞ്ഞ കമ്പികളും അതൊന്നും മറന്നു കാണില്ല. അവർക്ക് പറയാൻ ബാക്കി വെച്ച കഥകൾ ഇനിയുമെത്രയുണ്ടാവും.
നാലഞ്ചു പേരൊന്നിച്ച് പിടിച്ചിട്ടും അവരൊന്നിച്ചു നനഞ്ഞ നേരങ്ങളെക്കുറിച്ച്, മഴ പെയ്തപ്പൊ എടുത്തോണ്ട് പോയി, എവിടെയോ മറന്നു വെച്ചതിനു വീട്ടീന്ന് ചീത്ത കേട്ടതിനെക്കുറിച്ച്, മഴക്കൊപ്പം വീശുന്ന കാറ്റിൽ മലർക്കെ മടങ്ങിപ്പോയ കുടകളെ, കാറ്റടിച്ചില്ലേലും കൈ കൊണ്ട് വീശി മലർത്തുന്ന കുസൃതിക്കുട്ടികളെക്കുറിച്ച്, ചീറിപ്പാഞ്ഞു വരുന്ന വണ്ടികൾ തെറിപ്പിച്ച ചളി വെള്ളം തടുത്തു വീരനായതിനെക്കുറിച്ച്, ഏതോ മഴയിൽ നനഞ്ഞു നിൽക്കുന്നവരെ വിളിച്ചു കേറ്റിയപ്പോ പിറന്ന ഒരുപാട് കൂട്ടുകാരെക്കുറിച്ച്. ആയിരത്തൊന്ന് രാവുകൾ മതിയാവണമെന്നില്ല അക്കഥകൾ പറഞ്ഞു തീർക്കാൻ. ആയിരക്കണക്കിന് കുടക്കീഴിൽ നടന്നു നീങ്ങിയ കിസ്സകൾക്ക് ഇനിയുമെത്ര പറയാനുണ്ടാവണം.
എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, മഴച്ചാറ്റലടിച്ച വൈകുന്നേരം സ്കൂളും വിട്ട് നമ്മുടെ പഞ്ചായത്ത് റോഡിലൂടെ വരുകയാണ്. ഉമ്മയുണ്ട് കൂടെ. വീടെത്താൻ കുറച്ചു നേരത്തെ ദൂരമേയുള്ളൂ. മടക്കി വെച്ച എന്റെ കുട നിവർത്താതെ മഴച്ചാറ്റലു കൊണ്ട് നടന്ന എന്നോട് അടുത്തൂടെ നടന്ന അവൻ "വാ ഇതിലേക്ക് കേറിക്കോ" ന്നു പറഞ്ഞ നേരത്ത് ചാറ്റൽ കൊള്ളുന്നത് നിർത്തി ആ തണലിലേക്ക് ഞാൻ കേറി. അങ്ങിനെ അവനന്നു നീട്ടിയ കുടക്കീഴിലാണ് ആ മുഖം ആദ്യമായി കാണുന്നത്. നടന്നു നടന്ന് എന്റെ വീട്ടുപടിക്കലെത്തി. കൈകാണിച്ചു, നല്ലൊരു പുഞ്ചിരിയും മുഖത്തു പടർത്തി നടന്നു പോകുന്ന അവന്റെ പേര് ചോദിച്ചു. "പേര് വിനീത്" ന്നും പറഞ്ഞു അവൻ മുന്നോട്ട് പോയി. പിന്നീടങ്ങോട്ട് പല തവണ കാണാറുള്ള ആ സൗഹൃദം വളർന്നു. കുട പിടിച്ച മഴയിൽ മുളച്ച്, വെയിലും കാറ്റും കൊണ്ട് വളർന്ന സൗഹൃദത്തിന് ആ പഞ്ചായത്തു റോഡ് തന്നെയായിരുന്നു സാക്ഷി. വിദേശത്തു ഒരു വിദേശിയെയും ജീവിതപങ്കാളിയായാക്കി ജീവിക്കുന്ന അവനെ കണ്ടിട്ട് കുറെ കാലമായി. വിനീതേ, ഇന്നുമോർക്കുന്നു നിന്നെ. നന്ദിയുണ്ട്, ഒരു കുടക്ക് പറയാനുള്ള കഥയായതിന്.
ക്ലാസ് മുറികളിലെ കുടകളുടെ അരികത്തു ചെന്ന് നിന്നാൽ അവർ പറയുന്ന വർത്തമാനങ്ങളിൽ ഇത് പോലെ പല കഥകളും കേൾക്കാം.
അന്നും പതിവ് പോലെ മഴ പെയ്തു. ക്ലാസ്സിലെത്താൻ നേരത്ത് പെയ്ത മഴയിൽ നനയാതിരിക്കാൻ ഏതോ കടത്തിണ്ണയുടെ അരികിൽ നിന്ന്, മഴയും തോർന്നിട്ടാണവരു വന്നത്. വൈകി വന്നതിനു ക്ലാസ് മുറിക്ക് പുറത്ത് അപമാനിതരായി ആ പിള്ളേര് നിൽക്കുന്നത് കണ്ടപ്പോ അന്നൊന്നും തോന്നിയില്ല. പക്ഷെ, ഇന്ന് തോന്നുന്നുണ്ട് "നിങ്ങൾക്ക് കുടയുണ്ടായിരുന്നോ?" ന്ന് ചോദിക്കാൻ. ആരുമന്നത് ചോദിക്കാത്തത് കൊണ്ട് അവർ പിന്നെയും പിന്നെയും വൈകി വന്നുകൊണ്ടേ ഇരുന്നു.
തുന്നല് വിട്ടൊരു കുട, അരികത്തെ പോപ്പിക്കുടയുടെ ചെവിയിൽ അന്നൊരു കഥ പറഞ്ഞു. സ്കൂളും വിട്ട് പോകും നേരം കുടയുടെ തുന്നൽ വിട്ടത് കണ്ട അവൻ പിറ്റേന്ന് കുട നന്നാക്കുന്നവരുടെ അടുത്തേക്ക് പോയി. "ഇതൊന്നു ശെരിയാക്കോ.." അത് മേടിച്ച് തിരിച്ചും മറിച്ചും നോക്കിയ അയാൾ ഒരു തുക പറഞ്ഞു. അവന്റെ കയ്യിൽ അമ്മ കൊടുത്തു വിട്ട കാശ് തികയില്ല. "പിന്നെ വരാം" ന്നു പറഞ്ഞവൻ തിരികെ മേടിച്ച കുടയിൽ പിറ്റേന്ന് വരുമ്പോ വീട്ടീന്ന് കിട്ടിയ സേഫ്റ്റി പിന്നും കുത്തിയ ആ കുട ക്ലാസ്സിലെ ഓരത്ത് അവൻ ചാരി വെച്ച്. കുത്തു കൊണ്ട കറുത്ത ശീല അടുത്തുള്ളവനോട് ആ വീട്ടിലെ പ്രയാസങ്ങളെപ്പറ്റിയും പറഞ്ഞു കാണണം.
പിടി വളഞ്ഞൊരു കറുത്ത കുടയുടെ വർത്തമാനം മറ്റൊന്നായിരുന്നു. "ഞാൻ ശെരിക്കും ഓന്റെ വീട്ടിലെയല്ല". "പിന്നെ എവുടത്തെയാ?!!!" എല്ലാരും കേൾക്കാൻ കാതോർത്തു. അതേയ്, ഇവിടുത്തെ ടീച്ചറില്ലേ...അവരുടെ കൂടെയായിരുന്നു. കഥ തുടർന്ന്... അന്നൊരു ദിവസം മഴ നല്ലോണം പെയ്യുണ്ട്. ബെല്ലടിച്ചിട്ടും വീട്ടിൽ പോകാതെ നിൽക്കുന്ന അവനെ നോക്കി നിൽക്കുന്ന ടീച്ചറോട് അവനൊന്നും പറഞ്ഞില്ല. മഴ തോരുന്നതും കാത്തു നിന്നിട്ടും, നിർത്താതെ പെയ്യുന്ന മഴ കണ്ടു ടീച്ചർ പറഞ്ഞു, "ഡാ നീ ഇത് കൊണ്ട് പൊയ്ക്കോ...". "വേണ്ട ടീച്ചറേ.."ന്നും പറഞ്ഞവൻ ഒഴിയാൻ നോക്കി. കയ്യിൽ കുട പിടിപ്പിച്ച ടീച്ചറോട് ആ പെയ്ത്തിന്റെ ഇടയിൽ അവൻ ചോദിച്ചു. "അപ്പൊ ടീച്ചർക്കോ...?" "എനിക്ക് കൂടെ ടീച്ചർമാരുണ്ടാവും, അവരുടെ കയ്യിലുണ്ട്. ഞാൻ പൊയ്ക്കോളാ". പിറ്റേന്ന് ആ കുടയും തിരിച്ചു തരാൻ വന്ന അവനോട്, "ഇത് നീ വെച്ചോ നന്നായി പഠിക്കണം ട്ടോ" ന്നും പറഞ്ഞ ആ ടീച്ചറെക്കുറിച്ച് പിടി വളഞ്ഞ കുട പറഞ്ഞു നിർത്തി.
സ്കൂളുകളിൽ കുട്ടികളുടെ ഇടയിലൊരു വേർതിരിവില്ലാതിരിക്കാൻ പണ്ടേയുണ്ട് യൂണിഫോമെന്ന പരിപാടി. ഉള്ളവനും ഉണ്ണാനില്ലാത്തവനും ഒരേ പോലെ ജീവിച്ച യൂണിഫോമുകളുടെ ഇടയിൽ കുടയൊരു അപവാദമായിരുന്നു. നിറച്ചാർത്ത് കൊണ്ട് പളപളക്കുന്ന പോപ്പിക്കുടകളും, നിറം മങ്ങിയ കറുത്ത ശീലകളും, കമ്പി പൊട്ടി തുന്നിക്കെട്ടി ഓട്ടകൾ വീണ പഴഞ്ചൻ കുടകളും ഉള്ളവനും ഇല്ലാത്തവനുമെന്ന ചിത്രം ശരിക്കും നൽകി. ഇതിന്റെയൊക്കെ മുന്നിലൂടെ അത് പോലുമില്ലാത്തവന്റെ തലയിൽ ഒരു പ്ലാസ്റ്റിക് കവറുമിട്ട് പോകുന്ന കാഴ്ചകളുമുണ്ടായിരുന്നു.
പലപ്പോഴും മഴ നനഞ്ഞ കുടകൾ ഉണങ്ങാറില്ല. നാലുമണി ബെല്ലടിക്കും നേരം എടുത്ത് നോക്കിയാലും നനവ് പോകാതെ കിടക്കുന്നത് കാണാം. എന്തായിരിക്കും കാരണം?!! പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നനഞ്ഞും കൊണ്ടോടിപ്പോകുന്ന പലരുമിന്ന് ഓർമയിലുണ്ട്. കുടയില്ലാത്തതിന് അവരന്നനുഭവിച്ച നെഞ്ചിടിപ്പിന്റെ താളം ആ പെയ്ത്തിന്റെ ശബ്ദത്തിൽ പലരും കേട്ടുകാണില്ല. പക്ഷെ മുറികളുടെ ഓരത്ത് ചാരി വെച്ച കുടകൾ പലതും കണ്ടു കാണും. അവരത് പരസ്പരം പറഞ്ഞും കാണും. കടയിൽ കുടകളേറെ ഉണ്ടായിട്ടും, കീശയിൽ കാശില്ലാത്തവന്റെ നനയാൻ വിധിക്കപ്പെട്ട കുട്ടികളുടെ വിധിയോർത്ത് പൊഴിച്ച കണ്ണീരു കൊണ്ടാവണം പല കുടകളും നേരമന്തിയായിട്ടും ഉണങ്ങാതെ പോയത്.
===============================================
ഫാറൂഖ് മുണ്ടൂർ Farooq Mundur
- Copyright © SixDots
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Dubai