KV Thomas
Member of Parliament 8th, 9th, 10th,15th & 16th Lok Sabha , Ernakulam
07/06/2026
സലിം കുമാർ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായ കലാകാരനാണ്.
ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കുന്ന മാനുഷിക മൂല്യമുള്ള കഥാപാത്രങ്ങളെ തന്റെ കഴിവുകൊണ്ട് ജനഹൃദയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എനിക്ക് അദ്ദേഹവുമായി ദീർഘനാളത്തെ പരിചയമുണ്ട്. എറണാകുളം പാർലമെന്റ് നിയോജകത്തിൽപ്പെട്ട പറവൂരിൽ വെച്ചാണ് ഞങ്ങൾ ഒത്തുചേരുന്നത്. ആ ഓർമ്മകൾ എപ്പോഴും എന്നോടൊപ്പമുണ്ടാകും.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു
02/06/2026
ബഹുമാനപ്പെട്ട ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സ്നേഹനിർഭരമായ കൂടിക്കാഴ്ച നടന്നു. തദ്ദവസരത്തിൽ അദ്ദേഹത്തിന് കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുസ്തകം നൽകുകയുണ്ടായി.
02/06/2026
മഴയും മീനുകളും ഞങ്ങളുടെ ബാല്യവും
എന്റെ ബാല്യകാലത്തിലെ മഴക്കാലം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. മഴ പെയ്തുതുടങ്ങിയാൽ തോടുകളും കുളങ്ങളും പറമ്പുകളും വെള്ളത്തിൽ മുങ്ങും. ആ സമയത്ത് ഞങ്ങൾ കുട്ടികൾക്ക് വലിയ ആഹ്ലാദമായിരുന്നു. മഴവെള്ളത്തിൽ കളിക്കുകയും തോടുകളിലും കുളങ്ങളിലുമിറങ്ങി നീന്തുകയും ചെയ്യുന്നത് ആ ദിവസങ്ങളിലെ പ്രധാന വിനോദമായിരുന്നു.
മഴക്കാലത്ത് പ്രകൃതിയിൽ പല അത്ഭുതങ്ങളും കാണാമായിരുന്നു. ഭൂമിയിൽ നിന്ന് ഈയൽ എന്നു പറയുന്ന ചെറുപ്രാണികൾ ഒന്നിനു പിന്നാലെ ഒന്നായി പറന്നുയരും. ഉറുമ്പിന് ചിറകുവെച്ചതുപോലെയുള്ള ഈയലുകൾ അധികസമയം ജീവിച്ചിരിക്കാറില്ല. എവിടെയെങ്കിലും വെളിച്ചം കണ്ടാൽ അവിടേയ്ക്ക് പറന്ന് വീണ് മരിക്കും.
വീടുകളിലെ വാഴത്തടത്തിനരികിലും ഈർപ്പമുള്ള മറ്റ് സ്ഥലങ്ങളിലും മണ്ണ് മാറ്റിയാൽ മണ്ണിരകൾ ധാരാളമായി പൊന്തിവരുന്നതും ആ കാലത്തെ പതിവ് കാഴ്ചയായിരുന്നു.
മഴപെയ്യുമ്പോൾ തോടുകളിലും പാടശേഖരങ്ങളിലുമുള്ള മത്സ്യങ്ങൾ കൂട്ടമായി നീന്തി തുടിക്കും. വരാൽ മീനുകൾ ചുവന്ന കുഞ്ഞുങ്ങളുമായി വെള്ളത്തിൽ പൊങ്ങി നടക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നു. പെൺവരാൽ കുഞ്ഞുങ്ങളോടൊപ്പം നീങ്ങുമ്പോൾ ആൺവരാൽ അവയെ നിരീക്ഷിച്ചുകെണ്ട് കുറച്ചകലെ ഉണ്ടാകും. ഈ സമയത്ത് ജീവനുള്ള പൂഞ്ഞാൻ പോലുള്ള ചെറിയ മീനുകളെ ചൂണ്ടയിൽ കൊരുത്ത് കുഞ്ഞുങ്ങളുടെ അടുത്തേക്കിട്ടാൽ വരാൽ പെട്ടെന്ന് കൊത്തും.
വട്ടാൻ എന്ന മത്സ്യവും മഴക്കാലത്ത് കാണപ്പെടും. വരാലിനെക്കാൾ ചെറുതായ ഈ മത്സ്യം കറിവെയ്ക്കാൻ ഉപയോഗിക്കാറില്ലെങ്കിലും കാണാൻ ഭംഗിയുള്ളതായിരുന്നു.
നന്ദൻ മീനുകൾ നൂറുകണക്കിന് കൂട്ടങ്ങളായി വെള്ളത്തിൽ സഞ്ചരിക്കും. വലയിൽ കുടുങ്ങിയാൽ പുറത്തെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവയെ ഉണക്കി പൊരിച്ചെടുക്കുന്ന പതിവ് നാട്ടിൽ ഉണ്ടായിരുന്നു. പാടശേഖരങ്ങളിലെ തോടുകളിലും ചതുപ്പുകളിലും കരിങ്കണ അഥവാ കരിങ്ങാണി എന്ന ചെറിയ മത്സ്യവും ഉണ്ടായിരുന്നു. ഇവയെ പിടിച്ച് താറാവിന് തീറ്റയായി കൊടുക്കും.
പാമ്പിനെപ്പോലെയിരിക്കുന്ന മളാൻ എന്ന മത്സ്യം ചൂണ്ടയിലാണ് കൂടുതലായി കുടുങ്ങാറുള്ളത്. അർശസിന് മരുന്നായി ഈ മത്സ്യത്തെ ഉപയോഗിച്ചിരുന്നു. ജീവനോടെ പിടിച്ച മളാനെ വറുത്ത അരിപ്പൊടിയിലിട്ട് മീനിന്റെ ദേഹത്ത് പുരണ്ട പൊടി വടിച്ചെടുത്ത് പലഹാരമാക്കി അർശ്ശസ് രോഗികൾക്ക് കൊടുക്കുമായിരുന്നു. മാളാനെ കറിയായും ഉപയോഗിച്ചിരുന്നു.
മഴക്കാലത്ത് തോടുകളിൽ ധാരാളം കരിമീനുകളും കൂരിയും കാണാം. അവ തോട്ടിൻകരയിൽ ചെറിയ കുഴിയുണ്ടാക്കി കുഞ്ഞുങ്ങളെ അതിൽ സംരക്ഷിച്ചുകൊണ്ടിരിക്കും. ഇങ്ങനെ മഴയെത്തുമ്പോൾ പ്രകൃതിയും ജീവജാലങ്ങളും ഒരുമിച്ച് ഉണരുന്ന കാഴ്ചകൾ ഞങ്ങളുടെ ബാല്യത്തെ മനോഹരമാക്കിയിരുന്നു.
ഞങ്ങളെപ്പോലുള്ള കുട്ടികൾക്ക് ആ കാലത്ത് കുളങ്ങളിലും തോടുകളിലും കളിക്കുന്നതും മഴയെ ആസ്വദിക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ഇന്നും മഴ പെയ്യുമ്പോൾ പഴയ ഗ്രാമവും അതിലെ ജീവജാലങ്ങളും മനസ്സിലേക്ക് തെളിഞ്ഞുവരുന്നു.
01/06/2026
കോട്ടയത്ത് വച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് ഞാൻ രചിച്ച “കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് ” എന്ന പുസ്തകം കൈമാറിയപ്പോൾ.
Click here to claim your Sponsored Listing.
Category
Website
Address
K V Thomas Road, Thoppumpady
Kochi
682005